Wednesday, February 17, 2021

സൂര്യചന്ദ്രഗ്രഹണങ്ങള്‍: ഒരു മഹത്തായ പ്രവചനത്തിന്‍റെ പുലര്‍ച്ച

 അവസാന കാലത്ത് ആവിര്‍ഭവിക്കുന്ന വാഗ്ദത്ത പരിഷ്ക്കര്‍ ത്താവിന്‍റെ കാലത്ത് ആകാശത്ത് അത്ഭുത ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുമെന്ന് വിവിധ മതഗ്രന്ഥങ്ങളില്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യാ 'ഹദീസു ഗ്രന്ഥങ്ങളില്‍ അതു ഇങ്ങനെ വായിക്കാം.'

റസൂല്‍ തിരുമേനി അരുള്‍ചെയ്തു: "നമ്മുടെ മഹ്ദിക്ക് രണ്ടു അടയാളങ്ങളുണ്ട്. ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടശേഷം ഇത്തരം അടയാളം ഉണ്ടായിട്ടില്ല. അതായത് റമദാനില്‍ ആദ്യരാവില്‍ ചന്ദ്രനും മദ്ധ്യനാളില്‍ സൂര്യനും ഗ്രഹണമുണ്ടാകും"

ഹദ്റത്ത് ഇമാം മുഹമ്മദ് ബാഖിര്‍(റ) നിവേദനം ചെയ്ത ഈ ഹദീസ് നാലാം നൂറ്റാണ്ടില്‍ ഹദ്റത്ത് അലിയ്യിബിനു ഉമര്‍ അല്‍ ബാഗ്ദാദി അദ്ദാറുഖുത്നി 'സുനന്‍ ദാറു ഖുത്നി'യില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതനുസരിച്ച് പതിമൂന്ന് നൂറ്റാണ്ടുകളിലേറെക്കാലമായി സുന്നി ശിയാ ഭേദമില്ലാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളും ആകാശത്ത് വെളിപ്പെടുന്ന ഈ അടയാളത്തോടൊപ്പം സമാഗതനാവുന്ന ഇമാം മഹ്ദിയെ കാത്തിരിക്കുകയായിരുന്നു.

ഈ പ്രവചനം വിശുദ്ധ ഖുര്‍ആനിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഖിയാമത്തിന്‍റെ അടയാളങ്ങളെപ്പറ്റി സുറാ: അല്‍ഖിയാമയില്‍ "വഖസഫല്‍ ഖമറു വജുമിയ ശംസു വല്‍ ഖമറു 'ചന്ദ്രന് ഗ്രഹണം പറ്റും അതില്‍ സൂര്യനും ചന്ദ്രനും യോജിക്കപ്പെടും" (75:9,10) എന്നു പറയപ്പെട്ടിരിക്കുന്നു.

മിശീഹായുടെ രണ്ടാം വരവിനെപ്പറ്റി ബൈബിളില്‍ ഇങ്ങനെ കാണുന്നു. "ആ ദിവസങ്ങളില്‍ ഈ ദുരിതത്തിന് ശേഷം സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശിക്കുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്ത് നിന്നു വീഴും. അപ്പോള്‍ മനുഷ്യപുത്രന്‍ മഹാ പ്രതാപത്തോടും മഹാ തേജേസ്സാടും കൂടി മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. അവന്‍ തിരഞ്ഞെടുത്തവരെ ഭൂമിയുടെ അതിരില്‍ നിന്ന് ആകാശത്തിന്‍റെ അതിര്‍ത്തിയോളം നാലുദിക്കില്‍ നിന്നും വിളിച്ചുകൂട്ടാന്‍ അപ്പോള്‍ അവന്‍ മാലാഖമാരെ അയക്കും. (മാര്‍ക്കോസ് 18;24 മത്തായി 24:29)

സൂര്യചന്ദ്രന്‍മാര്‍ പുകം നക്ഷത്രവുമായി സമ്മേളിക്കുമ്പോള്‍ 'സത്യയുഗം' ആരംഭിക്കുമെന്ന് ഹിന്ദുക്കളുടെ ഭാഗവത പുരാണത്തില്‍ പറയുന്നു. (ഭാഗവതം ശ്ലോകം 112 അദ്ധ്യായം 2)

കല്‍ക്കി വെളിപ്പെടുന്ന കാലത്ത് സൂര്യചന്ദ്രഗ്രഹണങ്ങളുണ്ടാകുമെന്ന് സൂര്‍ദാസും (സൂര്‍സാഗര്‍) സിക്ക് ഗുരുക്കന്മാരും (ഗുരുഗ്രന്ഥ്ജി) പ്രവചിച്ചിട്ടുണ്ട്.

മത ഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ ആലങ്കാരോക്തിയോടുകൂടിയ വിവരണങ്ങളായിരിക്കും. അതു വ്യാഖ്യാനിച്ചു മനസ്സിലാക്കേണ്ടതാണ്. സൂര്യന്‍ ഇരുണ്ടുപോകുന്നതും ചന്ദ്രന്‍ വെളിച്ചം നല്‍കാതിരിക്കുന്നതും ഗ്രഹണ സമയത്താണെന്ന് പറയേണ്ടതില്ലല്ലോ?

ഹദ്റത്ത് അഹ്‌മദ് (അ) മഹ്ദി വാദം പുറപ്പെടുവിക്കുമ്പോള്‍ അതിനെ നിഷേധിക്കുന്നതിന് എതിരാളികള്‍ പല വാദങ്ങളും ഉന്നയിച്ചുവെങ്കിലും അതില്‍ പ്രധാനമായും പറഞ്ഞിരുന്നത് മഹ്ദി ഇമാമിന് അടയാളമായി റസൂല്‍ തിരുമേനി (സ) പറഞ്ഞ സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ എവിടെ? എന്നായിരുന്നു. ഞാന്‍ അല്ലാഹുവാല്‍ നിയോഗിതനായ സത്യമഹ്ദിയാണെങ്കില്‍ പ്രസ്തുത അടയാളം ആകാശത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ഹദ്റത്ത് അഹ്‌മദ് (അ) വാദം പുറപ്പെടുവിച്ച് മൂന്നു കൊല്ലം കഴിഞ്ഞശേഷം ഹിജ്റ വര്‍ഷം 1311 റമസാന്‍ 13-ാം തീയതിയും (1894 മാര്‍ച്ച് 21) വ്യാഴാഴ്ച ചന്ദ്രഗ്രഹണവും അതേ റമദാനില്‍ 28നു പകല്‍ (1894 ഏപ്രില്‍ 6നു വെള്ളിയാഴ്ച) സൂര്യഗ്രഹണം സംഭവിച്ചു.

അങ്ങനെ 1894ലെ പ്രസ്തുത ഗ്രഹണ ദിവസങ്ങള്‍ ലോക മുസ്‌ലിം ചരിത്രത്തില്‍ വിശിഷ്യാ അഹ്‌മദിയ്യാ ജമാഅത്തിന്‍റെ ചരിത്രത്തിലും അവിസ്മരണീയദിനമായി നിലകൊള്ളുന്നു. കാരണം, ദൈവാസ്തിക്യത്തെ തുറന്നുകാണിക്കുന്ന റസൂല്‍ തിരുമേനി (സ) യുടെ സത്യസാക്ഷ്യത്തെ കൂടുതല്‍ പ്രശോഭിതമാക്കിയ ഒരു ദൈവീക ദൃഷ്ടാന്തം അന്നാളുകളിലാണ് അല്ലാഹു ലോകസമക്ഷം വെളിപ്പെടുത്തിയത്. ഈ ദൃഷ്ടാന്തം 13 നൂറ്റാണ്ടുകളായി മുസ്‌ലിം ലോകം അക്ഷമയോടെ കാത്തിരുന്നതും സുന്നികളും ശിയാക്കളും മറ്റു വിഭാഗത്തില്‍ പെട്ടവരും പ്രതീക്ഷ

ച്ചിരുന്നതുമായിരുന്നു. മനുഷ്യകരങ്ങള്‍ക്കതീതമായ ഈ അടയാളം അല്ലാഹു തന്നെ വെളിപ്പെടുത്തി തന്നുകൊണ്ടു ഹദ്റത്ത് അഹ്‌മദ്(അ) സത്യ മഹ്ദിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഈ അടയാളം വെളിപ്പെട്ട് നൂറിലേറേവര്‍ഷം കഴിഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്ന തലമുറ ഇത് കണ്ടില്ലെങ്കിലും നമ്മുടെ പുര്‍വ്വികന്മാര്‍ അവരുടെ സ്വന്തം കണ്ണുകള്‍ കൊണ്ടു അത് കാണുകയും തന്‍റെ സലാം എന്‍റെ മഹ്ദിക്ക് എത്തിക്കണമെന്ന തിരുമേനി (സ) യുടെ കല്പന അവരുടെ കാലത്ത് തന്നെ വര്‍ത്തികമാക്കുകയും ചെയ്തു. ഹദ്റത്ത് അഹ്‌മദ് (അ)ന്‍റെ കാലത്ത് ഈ പ്രവചനം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം മാത്രമായിരുന്നു താനാണ് 'വാഗ്ദത്ത മഹ്ദി' എന്ന വാദം ഉന്നയിച്ച ഒരേ ഒരു വ്യക്തി.

അതുകൊണ്ടാണ് ഈ തലമുറ ഭാഗ്യവാന്മാരാണ് എന്ന് പറയുന്നത്. നൂറു കൊല്ലം കൊണ്ടു വാഗ്ദത്ത മഹ്ദി സ്ഥാപിച്ച അഹ്‌മദിയ്യാ ജമാ അത്ത് ഇന്ന് ഇരുന്നൂറിലധികം രാഷ്ട്രങ്ങളില്‍ സ്ഥാപിതമായിരിക്കുന്നു. കോടിക്കണക്കിന് വരുന്ന അനുയായി വൃന്ദം ആകാശത്ത് സംഭവിച്ച ഈ ജീവനുള്ള ദൃഷ്ടാന്തം അയവിറക്കി അവരുടെ ഈമാന്‍റെ ശക്തി ഇന്നും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ ദൃഷ്ടാന്തം ഖാദിയാനിലും പരിസരങ്ങളിലും പൂര്‍ണ്ണമായി ദൃഷ്ടിഗോചരമായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ദൃഷ്ടാന്തം തിരക്കിയ ശത്രുപാളയത്തിലുള്ള പണ്ഡിതന്മാര്‍ തലയില്‍ കൈവെച്ചുപോയ രംഗമാണ് കാണാന്‍ സാധിച്ചത്.

ആടിനേ പട്ടിയാക്കുന്ന പണ്ഡിതന്മാര്‍ അവര്‍ ഈ ദൃഷ്ടാന്തങ്ങളേയും കളവാക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരു കൂട്ടര്‍ ഈ ഹദീസ് ശരിയായ ഹദീസല്ല എന്ന് പറഞ്ഞു തള്ളാന്‍ ആവശ്യപ്പെട്ടു. മറ്റൊരു കൂട്ടര്‍ പ്രവചനങ്ങളില്‍ റമദാനില്‍ ആദ്യരാത്രി തന്നെ ഗ്രഹണം സംഭവിക്കണമെന്നും അതേ പോലെ മദ്ധ്യത്തില്‍ സൂര്യഗ്രഹണവും ഉണ്ടാകണമെന്നും ശഠിച്ചു. ഗ്രഹണം സംഭവിക്കുന്നത് പൂര്‍ണ്ണചന്ദ്രനാണെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന വസ്തുതയാണ്. ചന്ദ്രമാസം 13, 14, 15 എന്നീ ദിവസങ്ങളില്‍ ഒരു ദിവസമേ ചന്ദ്രഗ്രഹണം ഉണ്ടാവുകയുള്ളൂ. പ്രവചനത്തില്‍ പറഞ്ഞതനുസരിച്ച് ചന്ദ്രഗ്രഹണത്തിന് നിശ്ചയിക്കപ്പെട്ട 13, 14, 15 ദിവസങ്ങളില്‍ ആദ്യരാവ് എന്നാല്‍ 13-ാം രാവിലാണ് ഗ്രഹണം സംഭവിക്കേണ്ടത്. അതേപോലെ സൂര്യഗ്രഹണം സംഭവിക്കേണ്ടത് 27, 28, 29 എന്നീ ദിവസങ്ങളിലാണ്. അതില്‍ മധ്യം എന്നത്കൊണ്ട് മാസത്തിലെ 28ാം ദിവസം ആണ്. ഈ രണ്ടുദിവസം തന്നെയാണ് പ്രസ്തുത ഗ്രഹണങ്ങള്‍ സംഭവിച്ചതും അതു മുഖേന ആയിരങ്ങള്‍ മഹ്ദീ ഇമാമില്‍ ബൈയ്യത്ത് ചെയ്തതും. പ്രവചനത്തില്‍ ഖമറിന് ഗ്രഹണം ബാധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പിറവി ചന്ദ്രന് അറബിയില്‍ 'ഹിലാല്‍' എന്നാണ് പറയുക. ഹദീസില്‍ ഉപയോഗിച്ചത് 'ഖമര്‍' (പൂര്‍ണ്ണ ചന്ദ്രന്‍) ന്നാണ് ഗ്രഹണം സംഭവിക്കുക എന്നാണ്. ഈ ഒരു വസ്തുത ചന്ദ്രമാസത്തിലെ ആദ്യരാവില്‍ തന്നെ ഗ്രഹണം സംഭവിക്കണമെന്ന അവരുടെ വാദത്തെതകര്‍ത്തുകളയുന്നു.

പ്രസ്തുത അടയാളം തന്‍റെ സത്യത്തിലേക്കുള്ള അടയാളമായി ഹദ്റത്ത് അഹ്‌മദ് (അ) എഴുതിയിട്ടുണ്ട്. "ചന്ദ്രഗ്രഹണം റമദാന്‍ ആദ്യരാത്രിയില്‍ ഉണ്ടാവുമെന്ന പ്രസ്താവനയുടെ അര്‍ത്ഥം ഇതാണ്. ചന്ദ്രികാരാവുകളെന്നു പറയുന്ന മൂന്ന് രാവുകളില്‍ ആദ്യ രാത്രിയില്‍ ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകും. വെളുത്ത വാവുകാലം അറിയാമല്ലോ. അതിവിടെ വിവരിക്കേണ്ട കാര്യമില്ല. ഇതോടൊപ്പം ഇതിലേക്ക് മറ്റൊരു സൂചനകൂടി നല്‍കുന്നു. അതായത് ഗ്രഹണം ആദ്യത്തെ ചന്ദ്രികാ രാത്രിയില്‍, രാത്രിയുടെ ആദ്യത്തില്‍ തന്നെ ഉണ്ടാകും എന്നാണ്. രാത്രി കുറെ വൈകിയില്ല. അറിവുള്ള ഏതൊരാള്‍ക്കും ഇതെളുപ്പം മനസ്സിലാക്കാം. ഇപ്രകാരം തന്നെയാണ് ചന്ദ്രഗ്രഹണം ഉണ്ടായതും. ഈ രാജ്യത്തെ അനേകര്‍ ഇതു നോക്കിക്കൊണ്ടിരുന്നു. (നുറുല്‍ ഹഖ് ഭാ. 13)

സൂര്യഗ്രഹണം അതിന്‍റെ പകുതിയില്‍ ഉണ്ടാകുമെന്ന പ്രസ്താവനയുടെ മറ്റൊരു താല്പര്യം ഇതാണ്: സൂര്യഗ്രഹണ ദിനങ്ങളെ പകുതിയാക്കുക. സൂര്യഗ്രഹണ ദിനങ്ങളിലെ രണ്ടാം നാളിന്‍റെ പകുതിയില്‍ അപ്പുറം കടക്കാതെ ഗ്രഹണം സംഭവിക്കണം എന്തുകൊണ്ടെന്നാല്‍ അതാണല്ലോ പകുതിയുടെ അതിര്‍ത്തി. ചുരുക്കത്തില്‍ അല്ലാഹു വിധിച്ചതുപോലെ ഗ്രഹണ രാത്രികളിലെ ആദ്യരാത്രിയില്‍ ചന്ദ്രന് ഗ്രഹണമുണ്ടായി. അപ്രകാരം തന്നെ സൂര്യഗ്രഹണദിനങ്ങളില്‍ പകുതിക്കെത്തുന്ന നേരത്ത് സൂര്യഗ്രഹണമുണ്ടാകുമെന്ന് നിശ്ചയിച്ചു. അങ്ങനെ അറിയിച്ചതുപ്രകാരം തന്നെ സംഭവിച്ചു. അല്ലാഹുമനുഷ്യരുടെ പരിവര്‍ത്തനത്തിനായി നിയോഗിച്ചയക്കുന്ന അവന്‍റെ വരിഷ്ഠന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പരോക്ഷ കാര്യങ്ങള്‍ അറിയിക്കുന്നില്ല. ഈ ഹദിസ് പ്രവാചക മകുടമണിയായ തിരുനിയുടേതാണെന്നതില്‍ യാതൊരു സംശയവുമില്ല. (നൂറുല്‍ ഹഖ് ഭാ.16 ഹദ്റത്ത് അഹ്‌മദ് (അ) ഭാ -307)

ഈ ഹദീസ് ശിയാക്കളും സുന്നികളും അവരുടെ ഗ്രന്ഥങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലത് താഴെ വിവരിക്കുന്നു.

(1) ബൈഹഖി- സുനന്‍ ബൈഹഖി

(2) ഇബ്നുഹജര്‍- മക്കിഫതാവാ ഹദീസിയ

(3) നവാബ് സിദ്ധിഖ് ഹസ്സന്‍ഖാന്‍- ഹുജ്ജുല്‍കിറാമ

(4) ഹദ്റത്ത് മുജദ്ദിദ് അല്‍ഫസാനി മക്തൂബാത്തെ ഇമാം റബ്ബാനി

(5) ഹാജിമുഹമ്മദ് ലഖോക്കി സാഹേബ്- അഹ്വാലുല്‍ ആഖിറ

(6) മൗലവി മുഹമ്മദ് റംസാന്‍ സാഹിബ് ആഖരി ഘട്ട്

(7) നിഅ്മത്തുല്ലാവലി - അര്‍ബയീന്‍.

ഈ ഗ്രന്ഥങ്ങളിലെല്ലാം പ്രസ്തുത പ്രവചനം ഉല്ലേഖനം ചെയ്തതായി കാണാം. ഈ പ്രവചനം പരിശോധിക്കുന്നതായാല്‍ മറ്റു പല വസ്തുതകളും അത് ഉള്‍ക്കൊള്ളുന്നതായി കാണാം.

(1) റസൂല്‍ തിരുമേനിയുടെ മേല്‍ പ്രവചനത്തിന്‍റെ വെളിച്ചത്തില്‍ തിരുമേനിയുടെ ഉമ്മത്തില്‍ ഒരു സത്യാത്മാവ് താന്‍ വാഗ്ദത്ത പരിഷ്കര്‍ത്താവാണെന്ന് വാദിക്കും.

(2) പരിഷ്കര്‍ത്താവ് തിരുമേനി (സ) ല്‍ വിശ്വസിക്കുകയും വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ചു ജീവിക്കുന്ന ആളുമായിരിക്കും.

(3) ജനങ്ങള്‍ ഈ പ്രവാചകനില്‍ നിന്നു ദൃഷ്ടാന്തം ചോദിക്കും.

(4) ഈ ദൃഷ്ടാന്തങ്ങള്‍ റമദാനില്‍ പ്രതീക്ഷിച്ചിരിക്കേണ്ടതാണ്.

(5) ചന്ദ്രന് അതിന്‍റെ ഗ്രഹണദിനങ്ങളില്‍ ആദ്യ രാത്രിയില്‍ ഗ്രഹണം ഉണ്ടാകും.

(6) സൂര്യഗ്രഹണത്തിന് നിശ്ചയിക്കപ്പെട്ട മദ്ധ്യത്തില്‍ സൂര്യഗ്രഹണമുണ്ടാകും.

(7) ഈ ദൃഷ്ടാന്തം ഈ വാദിയുടെ സത്യതക്ക് വേണ്ടിയായിരിക്കും.

സൂര്യചന്ദ്രഗ്രഹണങ്ങള്‍ മുമ്പും പലതവണ സംഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഒരാളുടെ സത്യതക്കായി ഒരു ദൃഷ്ടാന്തം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

മേല്‍ ഉദ്ധരിച്ച സംഭവങ്ങളും ഒരുമിച്ചുഉണ്ടാവുക എന്നതു ദൈവഹിതമുണ്ടെങ്കിലേ സാദ്ധ്യമാകൂ. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇവിടെ പ്രതിപാദിക്ക പ്പെട്ട എല്ലാ ദൃഷ്ടാന്തങ്ങളും ദൈവ നിയുക്ത വാദിയുടെ ആഗമനവും ഇവിടെ പൂര്‍ത്തിയാക്കി. അപ്രകാരം ദൈവാ സ്തിത്വവും തിരുമേനി (സ) യുടെ സത്യസാക്ഷ്യവും വെളിവായി അതുപോലെ തിരുമേനി (സ) ഏതൊരാളെപ്പറ്റി നമ്മു ടെ മഹ്ദി എന്നു പറഞ്ഞുകൊണ്ടു തിരുമേനിയുടെ സ്നേഹം പ്രകടമാക്കിയോ ആ സത്യാത്മാവിെന്‍റയും സത്യസാക്ഷ്യം ഇവിടെ വെളിപ്പെട്ടിരിക്കുകയാണ്. ഇതു വാസ്തവത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ആഘോഷിക്കാനും ദൈവത്തിന് പ്രണാമം അര്‍പ്പിക്കുവാനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.

ഇസ്‌ലാം ജീവനുള്ള മതമാണെന്നുള്ളതിനും ഇത് വലിയൊരു സാക്ഷ്യമാണ്. ഇസ്‌ലാം കൊണ്ടു ഞാന്‍ ഉദ്ദേശമാക്കുന്നത് ദൈവിക മതങ്ങളെ എല്ലാമാകുന്നു. ബൈബിളില്‍ പറഞ്ഞതും, ഹിന്ദു പുരാണങ്ങളില്‍ പറയപ്പെട്ടതും പൂര്‍ത്തിയായിരിക്കു ന്നു. ഇനി അവര്‍ തങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സത്യാത്മാവ് ആഗതനായോ എന്നു പരിശോധിക്കേണ്ടതാണ്.

സാത്വികരായ ഭക്തന്മാരില്‍ അത്ഭുതവും നന്ദിഭാവവും ജനിപ്പിച്ച ഈ പ്രവചനം പൂര്‍ത്തിയായതിന്‍റെ പ്രത്യാഘാതങ്ങള്‍ ഈ രാജ്യത്തിന്‍റെ പല ഭാഗത്തും സംഭവിക്കുകയുണ്ടായി. ഹദ്റത്ത് ഖാസി മുഹമ്മദ് അക്ബര്‍ എന്ന ഭക്തനായ മനുഷ്യന്‍ ഈ സുര്യചന്ദ്രഗ്രഹണത്തിന്‍റെ പൂര്‍ത്തീകരണം കണ്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വല്ല സംഭവവും ഉണ്ടോ എന്ന് പരിശോധിക്കാന്‍ മൗലവി അബ്ദുല്‍ വാഹിദ് സാഹിബ് മിയാന്‍ ഗുലാം ഖാദിര്‍ സാഹിബ് മിയാന്‍ ദിവാന്‍ അലി സാഹേബ് എന്നിവര്‍ ഉള്‍പ്പെട്ട ഒരു ഡെലിഗേഷന്‍ ഖാദിയാനിലേക്ക് പോകാന്‍ തീരുമാനിച്ചു. അഹ്‌മദിയ്യാ ജമാഅത്തിന്‍റെ ആ കാലത്തെ പ്രത്യക്ഷ ശത്രുവായ മുഹമ്മദ് ഹുസൈന്‍ ബട്ടാലവി മിര്‍സാ സാഹിബിനെ വളരെ ഇകഴ്ത്തി സംസാരിച്ചുകൊണ്ടു ഇവരെ തിരിച്ചയക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി. എന്നാല്‍ ഇവരെല്ലാവരും ഖാദിയാനിലെത്തുകയും ഹദ്റത്ത് അഹ്‌മദി (അ)ല്‍ ബൈഅത്ത് ചെയ്യുകയും റസൂല്‍ തിരുമേനി(സ) യുടെ സലാം അദ്ദേഹത്തിനെത്തിക്കുകയും ചെയ്തു. (തഹ്‌രീകെ അഹ്‌മദിയ്യത്ത് പേജ് 58-59)

ഇത്തരം ഒരു പാട് സംഭവങ്ങള്‍ ചരിത്രത്തില്‍ ഇതു സംബന്ധമായി കാണാനുണ്ട്. മറ്റൊരു ഭക്തനായ ഒരു മുസ്‌ലിം മിയാന്‍ സാലേഹ് മുഹമ്മദ് സാഹിബ് അദ്ദേഹം പുഞ്ചില്‍ താമസക്കാരനാണ്. അഹ്‌വാലുല്‍ ആഖിറ എന്ന കിത്താബ് ചെറുപ്പം മുതലേ വായിക്കാറുണ്ടായിരുന്നു. വാഗ്ദത്ത മഹ്ദിയുടെ ആഗമനത്തെ സംബന്ധിച്ച പ്രവചനങ്ങള്‍ പലവുരു വായിച്ചിട്ടുണ്ട്. ഹി: 1311 ല്‍ ചന്ദ്രസൂര്യഗ്രഹണം റമളാനില്‍ സംഭവിച്ചപ്പോള്‍ വാഗ്ദത്ത പരിഷ്കര്‍ത്താവ് തീര്‍ച്ച യായും അവതരിച്ചിട്ടുണ്ടാകുമെന്ന് വിശ്വാസം വന്നു. അദ്ദേഹവും അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ മിയാന്‍ മങ്കാ സാഹിബും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. അന്വേഷണങ്ങള്‍ക്കുശേഷം അവര്‍ ഖാദിയാനില്‍ എത്തുകയും ഹദ്റത്ത് അഹ്‌മദി (അ) നെ നേരില്‍ കണ്ടശേഷം അദ്ദേഹത്തില്‍ ബൈഅത്തു ചെയ്തു. (താരീഹെ അഹ്‌മദിയത്ത്. പേജ് 77)

ഈ മഹത്തായ പ്രവചനം കിഴക്കന്‍ ഭൂഖണ്ഡങ്ങളിലും പടിഞ്ഞാറന്‍ ഭൂഖണ്ഡങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. നമ്മുടെ അര്‍ദ്ധഗോളത്തില്‍ പകലാകുമ്പോള്‍ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ രാത്രിയായിരിക്കുമല്ലോ. 1895ല്‍ ഈ ജ്യോതിശാസ്ത്ര പ്രതിഭാസം പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലും ആവര്‍ത്തിക്കുകയുണ്ടായി. ഇങ്ങനെ രണ്ടാം പ്രാവശ്യവും ഗ്രഹണം ഉണ്ടാകുമെന്നു "ഇന്നശംസ തന്‍ കസിഫ മറത്തയ്നിഫീറമളാന" (മുക്തസര്‍ തദ്കിറ ഖുര്‍ത്തുബി പേജ് 148). 'സൂര്യന് റമളാനില്‍ രണ്ടുപ്രാവശ്യം ഗ്രഹണം ഉണ്ടാകും'. എന്ന ഈ പ്രവചനം പശ്ചിമ അര്‍ദ്ധഗോളത്തില്‍ പ്രസ്തുത ഗ്രഹണങ്ങള്‍  ആവര്‍ത്തിച്ചതിലൂടെ പൂര്‍ത്തിയായി.

No comments: