Tuesday, September 21, 2010

ഈസാനബിയുടെ മരണം - ഹദീസുകള്‍

ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ പരിശോധിക്കാം.

സഹീഹ് ബുഖാരിയിലെ കിത്താബുത്തഫ്സീറില്‍ സൂറത്തുല്‍ മാഇദയുടെ വ്യഖാനമായി വന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ð ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: നബി (സ) ഒരു പ്രഭാഷണം നിര്‍‌വഹിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: 'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്, ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും:

'അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്.

'അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍ - സൂറത്തുല്‍ മാഇദ)

ഒരു വ്യാഖ്യാനത്തിന്‍റെ ആവശ്യമില്ലാത്ത വിധം വ്യക്തമായി നബി(സ) ഈസാനബിയുടെ മരണം ഇവിടെ വ്യക്തമാക്കിത്തന്നിരിക്കുകയാണ്.

ð ഹദ്റത്ത് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബിതിരുമേനി(സ) ദിവംഗദനായ സന്ദര്‍ഭത്തില്‍ ഹദ്റത്ത് ഉമര്‍(റ) അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു. ഈയവസരത്തില്‍ ഹദ്റത്ത് അബൂബക്കര്(റ) അവിടേക്ക് വന്നു. അദ്ദേഹം ഉമര്‍(റ) നോട് ഇരിക്കാന്‍ പറഞ്ഞു. ഉമര്‍(റ) ഇരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ അദ്ദേഹത്തെ വിട്ട് ഹദ്റത്ത് അബൂബക്കറി(റ)നു നേരെ ശ്രദ്ധ തിരിച്ചു. അദ്ദേഹം പറഞ്ഞു: "അല്ലയോ ജനങ്ങളേ, നിങ്ങളില്‍ അരെങ്കിലും മുഹമ്മദി(സ) നെ അരാധിച്ചിരുന്നുവെങ്കില്‍ അവര്‍ അറിഞ്ഞുകൊള്ളുക, മുഹമ്മദ്(സ) മരിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ആര് അല്ലാഹുവിനെ ആരാധിച്ചിരുന്നുവോ അവര്‍ ഉറച്ചു വിശ്വസിച്ചുകൊള്ളുക, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ഒരിക്കലും മരിക്കാത്തവനാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാരെല്ലാം മരിച്ചുപൊയിരിക്കുന്നു' (സഹീഹ് ബുഖാരി)

ð നജ്റാനില്‍ നിന്നു വന്ന ക്രിസ്തീയ സംഘത്തോട് നബി(സ) നടത്തിയ സം‌വാദം പ്രസിദ്ധമാണ്. സംഭാഷണ മദ്ധ്യേ റസൂല്‍(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ക്കറിയില്ലേ നമ്മുടെ ദൈവം ജീവിച്ചിരിക്കുനവനാണ് അവന്‍ ഒരിക്കലും മരിക്കില്ല. എന്നാല്‍ യേശുവാകട്ടെ മരിച്ചുപോയി. (അസ്ബാബുന്നുസൂല്‍)

നബി(സ) പറഞ്ഞു: 'മൂസായും(അ) ഈസായും(അ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് എന്നെ പിന്‍പറ്റാതെ മറ്റൊരു വഴിയില്ല.' (ഇബ്‌നു കസീര്‍ - തഫ്സീറു‌ല്‍ ഖുര്‍‌ആന്‍)

നബി(സ)യുടെ മിഅ്‌റാജിന്‍റെ സന്ദര്‍ഭത്തില്‍ ഓരോ ആകാശത്തിലും വെച്ച് പ്രവാചകന്മാരെ കണ്ടുമുട്ടിയതായും അവരുമായി സംഭാഷണം നടത്തിയതായും വിവരിക്കുന്നുണ്ട്. ഒന്നാമത്തെ ആകാശത്തില്‍ ആദം നബി(അ) യെയും രണ്ടാമത്തെ ആകാശത്തില്‍ ഇസാ, യഹ്‌യാ(അ) എന്നീ പ്രവാചകന്മാരെയും കണുകയുണ്ടായി. നബിമാരുടെ അത്മീയ പദവിക്കനുസരിച്ച്, അതിനു ശേഷമുള്ള ഏഴ് ആകാശങ്ങളിലും നബി(സ) പല പ്രവാചകന്മാരുമായും കണ്ടുമുട്ടി.

രണ്ടാമത്തെ ആകാശത്തില്‍ നബി(സ) ഈസാനബിയെ കണ്ടുവെന്നു പറഞ്ഞുവല്ലോ. ഈസാനബിക്ക് എന്തെങ്കിലും സവിശേഷത അവിടെ ഉള്ളതായി നബി(സ) പറഞ്ഞിട്ടില്ലാ. മരണപ്പേട്ടുപോയ മറ്റെല്ലാ പ്രവാചക്ന്മാരെയും പോലെത്തന്നെയാണ് മരിച്ചുപോയ യഹ്‌യാനബിയുടെ കൂടെ ഈസാനബിയും അവിടെ ഉണ്ടായിരുന്നത്.

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന ഹദീസുകള്‍ വ്യക്തമായ രീതിയില്‍ ഈസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. ഇതിനു വിരുദ്ധമായി ഭൂരിപക്ഷ മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ ഈസാനബി ആകാശത്തേക്ക് പോയിരിക്കുന്നു എന്നതിന് തെളിവായി ഖുര്‍‌ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവും ലഭിക്കുന്നില്ല. അപ്പോള്‍ നാം എവിടെ നില്‍ക്കണം? ഖുര്‍‌ആന്‍റെയും ഹദീസിന്‍റെയും കൂടെയോ അതോ ഭൂരിപക്ഷത്തിന്‍റെ കൂടെയോ?

(തുടരും)

  

Wednesday, September 15, 2010

ഈസാനബിയുടെ മരണം - കൂടുതല്‍ തെളിവുകള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ജനതയിലേക്ക് പ്രവാചനായി വന്ന ഇസാനബി(അ) മരിച്ചുപോയിരിക്കുന്നു എന്നതിലേക്ക് വിശുദ്ധ ഖുര്‍‌ആനില്‍ നിന്നുതന്നെ ഇനിയും ഒരുപാടു തെളിവുകള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ ചിലത് ഇവിടെ നല്‍കുന്നു.

ð "നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:35)

ð "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീനോടെ എഴുന്നേല്പ്പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും" (19:34)

മേല്‍ ഉദ്ധരിച്ച ഖുര്‍‌ആന്‍ ആയത്തില്‍ മനുഷ്യ ജീവിതത്തിലെ സുപ്രധാനമായ മൂന്ന് അവസ്ഥാന്തരങ്ങളെക്കുറിച്ചാണ് ഈസാനബി പറഞ്ഞിരിക്കുന്നത്. ജനനം, മരണം, പുനരുഥാനം. ഇതിനിടയില്‍ മറ്റാര്‍ക്കും ലഭിക്കാതെ തനിക്കു മാത്രം ലഭ്യമായ അത്യപൂര്‍‌വ്വമായ ആ ആകാശാരോഹണത്തെക്കുറിച്ചോ, ആകാശവാസത്തെക്കുറിച്ചോ ഈസാനബി ഒന്നും പറയുന്നില്ല.

ð "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)

മരിച്ചുപോയ മഹാത്മാക്കള്‍ പ്രാര്ത്ഥന കേള്‍ക്കില്ല എന്നതിലേക്ക് തെളിവായി ഉല്പതിഷ്ണു പണ്ട്ഡിതന്മാര്‍ ഖുര്‍‌ആനില്‍ നിന്ന് എപ്പോഴും ഉദ്ധരിക്കാറുള്ള വചനങ്ങളാണിത്. പക്ഷേ, അവര്‍ ഓര്‍ക്കാറില്ല ഭൂമിയില്‍ ഏറ്റവും കൂടൂതല്‍ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യക്തി ഈസാനബി(അ) ആണ് എന്ന കാര്യം. അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഈ ഖുര്‍‌ആനിക വചനത്ത്നിറെ അര്ത്ഥമെന്താണ്?

ഒരിക്കല്‍ മക്കയിലെ അവിശ്വാസികള്‍ നബി(സ)യുടെ സത്യ സാക്ഷ്യത്തിലേക്കായി ആകാശത്ത് കയറിപ്പോയി ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരാന്‍ പറയുകയുണ്ടായി. ഈ സംഭവം വിശുദ്ധ ഖുര്‍‌ആന്‍ ഇപ്രകാരം വിവരിരിക്കുന്നു:

ð "അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല."(17:94)

ഇതിനു മറുപടിയായി ഇങ്ങനെ പറയാന്‍ അല്ലാഹു നബിയോട് കല്പിക്കുന്നു:

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

ഇവിടെ ആകാശത്ത് കയറിപ്പോകുന്നതിനു തടസ്സമായി നബിയോട് പറയാന്‍ അല്ലാഹു കല്പിക്കുന്നത് നബി(സ) മനുഷ്യനായ ഒരു ദൂതന്‍ ആണ് എന്നതാണ്. അപ്പോള്‍ പിന്നെ മനുഷനായ ദൂതന്‍ മാത്രമായ ഈസാനബി(അ)യുടെ കാര്യം വരുമ്പോള്‍ അല്ലാഹുവന്‍റെ ഈ നിയമം മാറുന്നതെങ്ങനെ?

വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഉധരിച്ച ഈ തെളിവുകള്‍ തന്നെ ഈസാ നബി(അ) മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് മതിയായതാണ്.

ഇനി ഈസാനബി മരിച്ചു പോയിരിക്കുന്നു എന്നതിലേക്ക് ഹദീസുകളില്‍ എന്തു തെളിവാണ് ഉള്ളത് എന്നു പരിശോധിക്കാം.
(തുടരും)