Tuesday, June 29, 2010

ഈസാനബിയുടെ ആകാശവാസം

അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകര്‍ ഹദ്റത്ത് അഹ്‌മദ്(അ)ന്‍റെ അടിസ്ഥാന പരമായ വാദം താന്‍ മുഹമ്മദി ഉമ്മത്തിലേക്കായി നിയോഗിതനായ മസീഹ് ആണെന്നാണ്. രണ്ടായിരം വര്‍ഷങ്ങല്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു വന്ന മസീഹ് എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചു പോയിരിക്കുന്നു എന്നും, വരുമെന്നു നബി(സ) സുവിശേഷം അറിയിച്ച മസീഹ് നബിതിരുമേനി(സ)യുടെ ഉമ്മത്തില്‍ നിന്നു തന്നെ യാണ് വരേണ്ടത്, അത് താന്‍ ആണ് എന്നും അദ്ദേഹം വാദിച്ചു. ഇതര മുസ്‌ലിം സംഘടനകളെല്ലാം വിശ്വസിക്കുന്നത് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായേല്‍ സമുദായത്തിലേക്കു നിയോഗിതനായ ഈസാ മസീഹ് (അ) ഇപ്പോഴും ആകാശത്ത് ജീവിച്ചിരിപ്പുണ്ട് എന്നും അവസാന കാലം അദ്ദേഹം തന്നെ മുസ്‌ലിം സമുദായത്തിന്‍റെ പരിഷ്ക്കാരകനായ മസീഹായി ഇറങ്ങിവരും എന്നുമാണ്. ഈ വാദം (ഈസാനബി ജീവിച്ചിരിപ്പുണ്ട് എന്ന വാദം) ശരിയാണെങ്കില്‍ ഹദ്റത്ത് അഹ്‌മദിന്‍റെ വാദത്തിന്‍റെ അടിത്തറ തന്നെ തകരുന്നതാണ്. അദ്ദേഹത്തിന്‍റെ മറ്റൊരു വാദത്തിനും പിന്നെ പ്രസക്തിയില്ലാതാകും.

പ്രഥമദൃഷ്ട്യാ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ഈസാനബിയുടെ ആകാശ വാസവും വീണ്ടുമുള്ള ഇറക്കവും. ഒന്നാമതായി, ഈസാനബിയെ വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത് ബനീ ഇസ്രായേല്യര്‍ക്ക് വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകനായാണ്. ഇസ്രായേല്‍ സമുദായത്തിനു വേണ്ടി മാത്രം നിയോഗിതനായ ഒരു പ്രവാചകന്‍ മുഹമ്മദി ഉമ്മത്തിലേക്ക് വീണ്ടും നിയോഗിതനാവുക എന്നത് വിരോധാഭാസമാണ്. മാത്രമല്ല, രണ്ടായിരം വര്‍ഷത്തിലധികം ഒരു നബിയെ ആകാശത്തില്‍ ജീവനോടെ ഇരുത്തി വീണ്ടും അദ്ദേഹത്തെ ഭൂമിയിലേക്കിറക്കാന്‍ മാത്രം എന്തു സവിശേഷതയാണ് ഈസാനബിക്കുള്ളത്? റഹ്‌മത്തുല്‍‌ലില്‍ അലമീന്‍ ആയ മുഹമ്മദ് നബി(സ) പോലും ഒരു പുരുഷായുസു പൂര്‍ത്തിയാക്കി എല്ലാ മനുഷ്യരെയും പോലെ മരണത്തെ പുല്‍കി. നബി തിരുമേനി(സ)യെക്കാള്‍ എന്തെങ്കിലും കാര്യത്തില്‍ ഈസാനബിക്ക് സവിശേഷതയുള്ളതായി ഏതെങ്കിലും മുസ്‌ലിം സമ്മതിക്കും എന്നു വിശ്വസിക്കാനാവില്ല. ഏതെങ്കിലും നബിക്ക് അസാധാരണമായ നിലയല്‍ ദീര്‍ഘായുസ്സ് നല്‍കി സം‌രക്ഷിച്ച് അദ്ദേഹത്തെ വീണ്ടും ഭൂമിയില്‍ നിയോഗിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ഏറ്റവും യോഗ്യന്‍ പ്രപഞ്ചത്തിനാകമാനം അനുഗ്രഹമായി വന്ന മുഹമ്മദ് നബി(സ) തിരുമേനിയാണ്.

ഈസാനബിയുടെയുടെ അമരത്വത്തിനും ആകാശവാസത്തിനും വിശുദ്ധ ഖര്‍‌ആനുമായി വല്ല ബന്ധവുമുണ്ടോ? ഇക്കാര്യം വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു മനുഷ്യന്‍ മരിച്ചു എന്ന് തെളിയിക്കേണ്ടി വരുന്നതിലെ അപഹാസ്യത തല്‍ക്കാലം മറന്ന് ഈസാനബിയുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ എന്തു പറയുന്നു എന്നു ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

വിശുദ്ധ ഖുര്‍‌ആനിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ 145 -)o വാക്യം ഇപ്രകാരമാണ്:

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." (3:145)

ഇവിടെ അല്ലാഹു ഒരു പൊതു തത്ത്വം ഉദാഹരിച്ചു കാട്ടിക്കൊണ്ട്, അതായത്, മുഹമ്മദ് നബി(സ)ക്ക് മുന്‍പ് വന്ന എല്ലാ പ്രവാചകരും മരിച്ചു പോയിരിക്കുന്നു, അതുപോലെ മുഹമ്മദ് നബി(സ)യും മരിക്കും, അപ്പോള്‍ നിങ്ങള്‍ അല്ലഹുവിന്‍റെ ദീനില്‍ നിന്നു പിന്തിരിഞ്ഞു കളയുമോ എന്നാണ് ചോദിക്കുന്നത്.

മുമ്പുവന്ന പ്രവാചകന്മാരുടെ അന്ത്യം എങ്ങനെയായിരുന്നു എന്നും സംശയത്തിനിടയില്ലാത്ത രീതിയില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ കൊല്ലപ്പെടുക.

മുഹമ്മദ്നബി(സ)ക്ക് മുമ്പ് വന്ന ദൂതന്മാര്‍ എന്നതില്‍ ഈസാനബിയും പെടില്ലേ? മുഹമ്മദു നബി(സ)ക്ക് തൊട്ട്മുമ്പ് വന്ന പ്രവാചകാനായ ഈസാനബി എങ്ങനെ ഈ ഗണത്തില്‍ ഇന്ന് ഒഴിവാകും? തീര്‍ച്ചയായും ഈസാനബി എല്ലാ പ്രവാചകന്മാരെയും പോലെ മരിച്ചുപോയി എന്നു തന്നെയാണ് വിശുദ്ധ ഖുര്‍‌ആനിലെ ഈ സൂക്തം വ്യക്തമായും മനസ്സിലാക്കിത്തരുന്നത്.

നബി(സ)യുടെ സഹാബികള്‍ ഈ ആയത്തിനെ എങ്ങനെയായിരുന്നു മനസ്സിലാക്കിയത് എന്ന് വ്യക്തമാക്കുന്ന സുപ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. നബി(സ)യുടെ ഫഫാത്തുമായി ബന്ധപ്പെട്ടതാണ് അത്. നബി(സ) ദിവംഗതനായ സന്ദര്‍ഭത്തില്‍, ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഉമര്‍(റ), ഊരിപ്പിടിച്ച വാളുമായി നിലയുറപ്പിക്കുകയും ആരെങ്കിലും മുഹമ്മദ് നബി(സ) മരിച്ചുപോയിരിക്കുന്നു എന്നു പറയുകയാണെങ്കില്‍ അയാളുടെ തല ഞാന്‍ കൊയ്യും എന്നു പറയുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) അവിടെ ഉണ്ടായിരുന്നില്ല. മറ്റുസഹാബിമാര്‍ക്കര്‍ക്കും ഉമറിനെ പറഞ്ഞു മനസ്സിലാക്കനുള്ള ധൈര്യം ഇല്ലായിരുന്നു. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന പ്രകൃതകായിരുന്നു ഉമറി(റ)ന്‍റെത്.

അല്പ സമയത്തിനു ശേഷം അബൂബക്കര്‍(റ) സ്ഥലത്തെത്തുകയും അദ്ദേഹം നബി(സ) തിരുമേനിയുടെ ശരീരത്തിനടുത്ത് പോയി അദ്ദേഹത്തിന്‍റെ വിയോഗം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം ഉമറി(റ)നെയും അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് "മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങല്‍ പുറകോട്ട് തിരിഞ്ഞു കളയുമോ? ആരെങ്കിലും പുറകോട്ടു തിരിയുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്." എന്ന ഖുര്‍‌ആന്‍ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഒരു ലഘു പ്രഭാഷണം നിര്‍‌വ്വഹിക്കുകയുണ്ടായി. ഈ ആയത്ത് കേട്ട മാത്രയില്‍ തന്നെ ഉമര്‍(റ)ന്‌ കാര്യം വ്യക്തമാകുകയും അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് വാള്‍ ഊര്‍ന്ന് വീഴുകയും ചെയ്തു.

ഈ ചരിത്ര സംഭവം സംശയലേശമന്യേ വ്യക്തമാക്കുന്നത് നബിതിരുമേനി(സ) ക്കു മുമ്പുള്ള എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്ന കാര്യത്തില്‍ അവിടെ അപ്പോള്‍ കൂടിയിരുന്ന സഹാബാക്കളെല്ലാം ഏകോപിച്ചിരുന്നു എന്നാണ്. അല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ഈസാനബിയുടെ കാര്യം അവിടെ ഉന്നയിക്കുമായിരുന്നു. കാരണം, മുന്‍‌കഴിഞ്ഞ പ്രവാചക്ന്മാരെല്ലാം മരിച്ചു പോയിരിക്കുന്നു, അതുപോലെ നബിയും(സ) മരിച്ചു എന്നാണല്ലോ ആ സൂക്തം ഉദ്ധരിച്ചുകൊണ്ട് അബൂബക്കര്‍(റ) സ്ഥാപിച്ചത്. ഈസാനബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസം സഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉമറോ(റ) അല്ലെങ്കില്‍ ഏതെങ്കിലും സഹാബിയോ അക്കാര്യം ഉന്നയിച്ച് ഈ ആയത്ത് ഈസാനബിക്ക് ബാധകമല്ലല്ലോ എങ്കില്‍ എന്തുകൊണ്ട് നബി(സ)ക്കും ബാധകമാകാതിരുന്നുകൂടാ എന്ന ന്യായം ഉന്നയിക്കുമായിരുന്നു. ആരും തന്നെ അങ്ങനെ ഒരു കര്യം അപ്പോഴോ പിന്നീടെപ്പോഴെങ്കിലുമോ ഉന്നയിച്ചതായി കാണുന്നില്ല. ഇതില്‍ നിന്നു മനസ്സിലാകുന്നത്, നബി(സ) യുടെ വിയോഗത്തിനു ശേഷം സഹാബാക്കള്‍ക്കിടയില്‍ ആദ്യമായുണ്ടായ 'ഇജ്മാഅ്‌' (ഏകോപിച്ച അഭിപ്രായം) ഈസാ നബി(അ) ഉള്‍പ്പെടെ, മുഹമ്മദ് നബി(സ)ക്ക് മുമ്പു വന്ന എല്ലാ പ്രവാചകന്മാരും മരിച്ചു പോയിരിക്കുന്നു എന്നാകാര്യത്തിലാണ് എന്നാണ്.

Monday, June 28, 2010

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെപ്പോലെ മുസ്‌ലിം ജനവിഭാഗത്തിനിടയില്‍ ഇത്രയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം വേറെ ഉണ്ടാകും എന്നു തോന്നുന്നില്ല. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ ഒട്ടേറെ ആരോപണങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ജമാ‌അത്തിനെതിരില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പാവം അനുയായികളാകട്ടെ തങ്ങളുടെ നേതാക്കള്‍ പറഞ്ഞത് സത്യമാണെന്നു കരുതി യാതൊരു വിശകലനത്തിനും മുതിരാതെ ഈ ആരോപണങ്ങള്‍ അപ്പടി വിശ്വസിക്കുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ചില വ്യാജാരോപണങ്ങള്‍ നോക്കുക:

 അഹ്‌മദികളുടെ മതം വേറെയാണ്.

തികച്ചും തെറ്റ്. ഇസ്‌ലാമല്ലാതെ അഹ്‌മദികള്‍ക്ക് വേറെ ഒരു മതവുമില്ല. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് എന്നാണ് ജമാഅത്തിന്‍റെ പേര്.

 അഹ്‌മദികളുടെ കലിമ വേറെയാണ്.

ഗുരുതരമായ തെറ്റ്. "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്നല്ലാതെ വേറെ ഒരു കലിമ അഹ്‌മദികള്‍ക്കില്ല.

 ഹദ്റത്ത് മുഹമ്മദ് നബി (സ) യെ അഹ്‌മദികള്‍ പിന്‍പറ്റുന്നില്ല.

തികച്ചും വ്യാജമായ ഒരാരൊപണം. മുകളില്‍ പറഞ്ഞത്പോലെ "ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്" എന്ന കലിമയില്‍ അടിയുറച്ച് വിശ്വസിക്കുകയും മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അഹ‌മദികള്‍ മുഹമ്മദ് നബി (സ) യില്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? മുഹമ്മദ് നബി (സ) തിരുമേനി 'ഖാത്തമുന്നബിയ്യീന്‍' ആണെന്നും ആ പുണ്യ പുമാന് തുല്യമായി ഭൂമുഖത്ത് ഒരാളും ജനിച്ചിട്ടില്ലെന്നും ഇനി ജനിക്കുകയില്ലെന്നും അദ്ദേഹത്തെ പിന്‍പറ്റാത്ത ആര്‍ക്കും മോക്ഷം പ്രാപിക്കുക സാധ്യമല്ലെന്നുമാണ് അഹ്‌മദികള്‍ അടിയുറച്ചു വിശ്വസിക്കുന്നത്.

അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ സ്ഥപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) റസൂല്‍ തിരുമേനിയെക്കുറിച്ചു പറഞ്ഞ ഏതാനും ഉദ്ധരണികള്‍ താഴെ:

"ഞാന്‍ എന്‍റെ നേതാവും യജമാനനും പ്രവാചക ശ്രേഷ്ഠനും മനുഷ്യകുലോത്തമനുമായ ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ കാല്പ്പാടുകള്‍ പിന്തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഗ്രഹങ്ങളൊന്നും എനിക്ക് കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ നേടിയതത്രയും അവിടത്തെ പിന്തുടര്‍ച്ച മൂലം നേടിയതത്രേ. ആ നബി ശ്രേഷ്ഠനെ പിന്‍പറ്റാതെ ദൈവപ്രാപ്തി കൈവരിക്കുകയും ദിവ്യജ്ഞാനത്തിന്‍റെ അംശം സമ്പാദിക്കുകയും ചെയ്യുവാന്‍ യാതൊരാള്‍ക്കും സാധിക്കുകയില്ലെന്ന് സത്യവും സമ്പൂര്‍ണ്ണവുമായ ജ്ഞാനം മുഖേനെ ഞാന്‍ മനസ്സിലാക്കുന്നു. നബി(സ) തിരുമേനിയെ ആത്മാര്‍ഥമായും പരിപൂര്‍ണ്ണമായും വഴിപ്പെട്ടതിനു ശേഷം മറ്റെന്തിനേക്കാളും മുന്‍പേ ഹൃദയത്തില്‍ ഉടലെടുക്കുന്നതെന്താണെന്നു കൂടി ഞാന്‍ ഇവിടെ വിവരിച്ചുകൊള്ളുന്നു. ഓര്‍ത്തുകൊള്ളുക! അത് പരിശുദ്ധ ഹൃദയമാകുന്നു. എന്നുവെച്ചാല്‍, ഹൃദയത്തില്‍ നിന്ന് ഭൗതികാസക്തി പാടേ നിഷ്ക്രമിക്കുകയും ഹൃദയം ശാശ്വതവും അനശ്വരവുമായ അനുഭൂതിയെ തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കൈവരിക്കുകയുമാണത്. അതിനു ശേഷം ആ ഹൃദയശുദ്ധി മുഖേന നിര്‍മ്മലവും പരിപൂര്‍ണ്ണവുമായ ദൈവപ്രേമം സംസിദ്ധമാകുന്നു. ഈ എല്ലാം അനുഗ്രഹങ്ങളും തിരുനബിയോടുള്ള പിന്തുടര്‍ച്ച മുഖേന പൈതൃകമെന്നോണം ലഭിക്കുന്നതാകുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 64, 65 - ഹഖീഖത്തുല്‍ വഹ്‌യ്)

"ഭൂമിയിലുള്ളവര്‍ കരുതുന്നുണ്ടാകും, ഒടുവില്‍ ഈ ലോകത്ത് പരക്കുന്നത് കൃസ്തുമതമായിരിക്കും എന്ന്. അല്ലെങ്കില്‍, അവസാനം നിലനില്‍ക്കുന്നത് ബുദ്ധമതമായിരിക്കും എന്ന്. എന്നാല്‍ അവരെല്ലാം തെറ്റായ ധാരണയിലാണ്. ആകാശത്തില്‍ തീരുമാനിക്കപ്പെടുന്നത് വരെ ഭൂമിയില്‍ ഒന്നും സംഭവിക്കയില്ലെന്ന് ഓര്‍ത്തുകൊള്ളുക. ജനഹൃദയങ്ങളെ അവസാനം കീഴ്പ്പെടുത്തുന്നത് ഇസ്‌ലാം മതമായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിന്‍റെ നാഥന്‍ എന്നെ അറീയിച്ചിരിക്കുന്നു." (റൂഹാനി ഖസായിന്‍, വാള്യം 21, ഭാ. 427, ബറാഹീനെ അഹ്‌മദിയ്യ - വാള്യം - 5)

"തൗഹീദ് ഒരു പ്രകാശമാകുന്നു. ആന്തരീയമോ ഭാഹ്യമോ ആയ ലോകത്തിലെ എല്ലാ ദുര്‍ദൈവങ്ങളുടെയും നിരാകരണത്തിനു ശേഷം മാത്രം ഹൃദയത്തില്‍ ഉടലെടുക്കുന്ന ഒന്നാകുന്നു അത്. മനുഷ്യ സത്തയുടെ ഓരോ അണുവിലും അത് വ്യാപിക്കുമാറാകുന്നു. ദൈവത്തിന്‍റെയും അവന്‍റെ തിരു ദൂതരുടെയും സഹായമില്ലാതെ സ്വശക്തികൊണ്ട് മാത്രം അതെങ്ങനെ സം‌പ്രാപ്യമാകും? തന്‍റെ അഹന്തയ്ക്ക് അറുതിവരുത്തുകയും പൈശാചികമായ അഹങ്കാരത്തെ കൈയൊഴിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മനുഷ്യന്‍റെ കര്‍ത്തവ്യം. അറിവില്‍ വളര്‍ന്നവനാണെങ്കിലും അറിവില്ലാത്തവനായി സ്വയം കരുതുകയും പ്രാര്‍ഥനയില്‍ നിരതനായിരിക്കുകയും വേണ്ടതാണ്. അപ്പോഴാണ് തൗഹീദിന്‍റെ പ്രകാശം ദൈവത്തില്‍ നിന്ന് അവനില്‍ ഇറങ്ങുക. അതോടെ അയാള്‍ക്ക് പുതിയൊരു ജീവിതം പ്രദാനം ചെയ്യപ്പെടുന്നു." (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 148 ഹഖീഖത്തുല്‍ വഹ്‌യ്)

"ഓ ഭൂവാസികളേ! അല്ലയോ കിഴക്കും പടിഞ്ഞാറും നിവസിക്കുന്ന മനുഷ്യാത്മാക്കളേ, സത്യമതം ഇന്ന് ലോകത്ത് ഇസ്‌ലാം മാത്രമാണെന്നും വിശുദ്ധ ഖുര്‍‌ആനില്‍ പറയപ്പെട്ട ദൈവം മാത്രമാണ് സത്യദൈവമെന്നും അത്മീയമായി ജീവിക്കുന്ന പ്രവചകന്‍, എന്നുവെച്ചാല്‍, മഹത്വത്തിന്‍റെയും പരിശുദ്ധിയുറ്റെയും സിംഹാസനത്തില്‍ എന്നെന്നും ഇരിക്കുന്ന പ്രവാചകന്‍ ഹദ്റത്ത് മുഹമ്മദ മുസ്തഫാ(സ) തിരുമേനിയാണെന്നുമുള്ള വസ്തുത സ്വീകരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഹൃദയപൂര്‍‌വ്വം ക്ഷണിച്ചുകൊള്ളുന്നു." (റൂഹാനി ഖസായിന്‍, വാള്യം 15 ഭാ. 141, തിരിയാഖുല്‍ ഖുലൂബ്, ഭാ.13)

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം

1889 - ല്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) ആണ് ഈ ദൈവിക ജമാഅത്ത് അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് സ്ഥപിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം തിരഞ്ഞെടുക്കപ്പെടുന്ന ഖലിഫമാര്‍ ഈ ജമാഅത്തിനെ നയിക്കുന്നു. ഇപ്പോള്‍ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദിന്‍റെ നേതൃത്വത്തില്‍ 195 ലേറെ രാഷ്ട്രങ്ങളില്‍ ജമാ‌അത്ത് ഇസ്‌ലാമിക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആഗോളാടിസ്ഥാനത്തില്‍ ഒരു ഖലീഫയുടെ കീഴില്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏക ഇസ്‌ലാമിക പ്രസ്ഥാനം അഹ്‌മദിയ്യാ ജമാഅത്ത് മാത്രമാണ്.

ഹദ്റത്ത് മുഹമ്മദ് നബി(സ) തിരുമേനിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവസാന കാലത്ത് ആഗതരാകും എന്നു മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്ന ഇമാംമഹ്‌ദിയും വാഗ്ദത്തമസീഹും താന്‍ ആണെന്ന് ഹദ്റത്ത് അഹ്‌മദ് (അ) വാദിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്റായീല്‍ സമുദായത്തിനുവേണ്ടി മാത്രം നിയോഗിതനായ മസീഹ് ഇസാ(അ) എല്ലാ പ്രവാച കരെയും പോലെ മരിച്ചുപോയി എന്നും, മുസ്‌ലിം ഉമ്മത്തില്‍ വരുമെന്ന് നബിതിരുമേനി വാഗ്ദത്തം ചെയ്ത മസീഹ് ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ് വരേണ്ടത് എന്നും അത് താനാണെന്ന് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യങ്ങള്‍ വിശുദ്ധ ഖുര്‍‌ആന്‍റെയും നബിതിരുമേനി(സ) യുടെ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം പ്രമാണ സഹിതം തെളിയിച്ചു.

അഹ്‌മദി മുസ്‌ലിംകളും ഇതര മുസ്‌ലിംകളും തമ്മിലുള്ള വ്യത്യാസം ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: നബിതിരുമേനിയുടെ പ്രവചനപ്രകാരം വരാനുണ്ടെന്നു മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്ന വാഗ്ദത്ത പരിഷ്ക്കര്‍ത്താവ് വന്നു എന്നു അഹ്‌മദികള്‍ വിശ്വസിക്കുമ്പോള്‍ വന്നിട്ടില്ല, വരും എന്ന് മറ്റു മുസ്‌ലിംകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അനുബന്ധമായി വരുന്ന മറ്റു വിഷയങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ ചര്‍ച്ചചെയ്യാം.